Saturday 12 December 2020

കർഷക സമരത്തിലെ രാഷ്ട്രീയം

കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യനിയമം 2020

ഉൽപ്പാദകരായ കർഷകരെ വിളകകളുടെ വിലനിർണയാവകാശത്തിൽനിന്നും പൂർണ്ണമായി ഒഴിവാക്കുകയും ഇടനിലക്കാർക്കും അദാനി,അംബാനി തുടങ്ങിയ കോർപ്പറേറ്റുകൾക്കും കൊള്ളലാഭമുണ്ടാക്കുവാൻ വേണ്ടിമാത്രം മോദിസർക്കാർ ഉണ്ടാക്കിയ കരിനിയമം.

ഈ നിയമമനുസരിച്ച് ഒരോ വിളയ്ക്കും താങ്ങുവില (Minimum Supportive Price) നിർണ്ണയിക്കാനുള്ള അവകാശം അദാനിയേപ്പോലെയുള്ള കോർപ്പറേറ്റ് കുത്തകകൾക്കാവും. കർഷകന് ഉൽപാദനച്ചിലവുപോലും കിട്ടാതെയാവുന്ന അവസ്ഥ സംജാതമാകുന്നുവെന്നർഥം. നാടിന്റെ നട്ടെല്ലായ കർഷകരുടെ നടുവൊടിക്കുന്ന ഈ കരിനിയമത്തിനെതിരെയാണ് ഇപ്പോള്‍ നടക്കുന്ന കർഷക സമരം.

കർഷകന് തന്റെ വിളകൾക്ക് താങ്ങുവിലപോലും ലഭിക്കില്ല എന്നുമാത്രമല്ല ഈ നിയമമനുസരിച്ച് കർഷകരുടെ പരാതികൾ പരിഗണിക്കുന്നത് സബ്കളക്ടർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനോ, കോർപ്പറേറ്റ് മുതലാളിമാരുടെ പ്രതിനിധികൾ ഉൾപ്പെട്ട അപ്ലറ്റ് സമിതിയോ ആവും... അപ്പോഴും അവസാന തീരുമാനം മുതലാളിയുടേത് തന്നെ.

നീതിതേടി കർഷകന് കോടതിയിൽ പോകാനും തരമില്ല. കാരണം ജുഡീഷ്യറിക്ക് പുറത്താണ് ഈ നിയമം. അപ്ലറ്റ് സമിതിയുടെ തീരുമാനങ്ങൾ സിവിൽ കോടതികളിൽ ചോദ്യംചെയ്യാനാവില്ല. ഭരണഘടന അനുശാസിക്കുന്ന നിയമപരമായ അവകാശംപോലും കർഷകന് നിഷേധിക്കപ്പെടുന്നു.

വിളകൾക്ക് വിലനിർണയിക്കാനുള്ള അവകാശം കർഷകനിൽത്തന്നെ നിക്ഷിപ്തമാകണം. കർഷകന് അഭിപ്രായങ്ങൾക്കും അവകാശങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന കരിനിയമം പിൻവലിക്കുന്നതുവരെ കർഷകസമരത്തിന് പിന്തുണയുമായി.. അന്നമൂട്ടുന്നവർക്ക് കൈത്താങ്ങായി നാമോരോരുത്തരും ഉണ്ടാവണം.

രാഷ്ട്രീയനേതൃത്വം ഇല്ലാത്ത കർഷകസമരം.

വിവാദനിയമങ്ങൾക്കെതിരെ സമരം തുടങ്ങിയത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായിരുന്നു.

എന്നാൽ സമരം കൊടുമ്പിരി കൊണ്ടപ്പോൾ രാഷ്ട്രീയനേതൃത്വം സമരത്തിന്റെ മുന്നണിയിൽനിന്ന് പിന്നോക്കം മാറിയത് വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയാണ്.

കർഷകസമരം പൂർണ്ണമായും കർഷകരുടെത് തന്നെയാവണം... രാജ്യത്തെ നൂറിൽപ്പരം കർഷകസംഘടനകളും ഒന്നിച്ച് ഒരേ ശബ്ദത്തിൽ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തിയാൽ അതിൽ കല്ലുകടികൾ ഉണ്ടാകുമെന്നതിൽ തർക്കമില്ല.

രാഹുല്‍ഗാന്ധിയെപ്പോലെയൊരാൾ കർഷകസമരത്തിന്റെ നേതൃത്വം ഏറ്റെടുത്താൽ ദേശീയതും, പാകിസ്ഥാനും, രാജ്യദ്രോഹവും, വ്യക്തി അധിക്ഷേപവുമൊക്കെച്ചേർത്ത് സംഘപരിവാറിന്റെ നേതൃത്വത്തിൽ കുപ്രചരണങ്ങൾ നടത്തി സമരത്തിന്റെ ലക്ഷ്യത്തെത്തന്നെ മാറ്റിക്കളയും. CAA NRC പോലെയുള്ള വിഷയങ്ങളിൽ അതു നാം അനുഭവിച്ചറിഞ്ഞതുമാണ്.

സമരഭടൻമാർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകിയും, പ്രശ്നപരിഹാരത്തിനായി രാഷ്ട്രപതിയെ കാണുന്നതടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മറ്റു പ്രതിപക്ഷ കക്ഷികളെല്ലാവരുംതന്നെ സജീവമായിത്തന്നെ സമരത്തോടൊപ്പം നിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ.

കർഷകസമരത്തിന്റെ ശ്രദ്ധ ഏതെങ്കിലും ഒരു നേതാവിലേക്കുമാത്രം കൊണ്ടുവന്ന് അയാളെ തേജോവധം ചെയ്ത് സമരത്തിന്റെ ഗതി മാറ്റിവിടുന്ന സംഘപരിവാർ കുരുട്ടുബുദ്ധി മനസിലാക്കാനുള്ള വിവേകം കേരളത്തിലെ സിപിഎമ്മിനൊഴികെ സമരത്തിന് പിന്തുണ നൽകുന്ന എല്ലാ രാഷ്ട്രീയകക്ഷികൾക്കുമുണ്ട്.

പഴയ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തും സമരത്തിനൊപ്പം നിൽക്കുന്ന ഏതാനും കേരള നേതാക്കളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചും സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് നടത്തിയും കർഷകസമരത്തെ ഹൈജാക്ക് ചെയ്യാൻ കേരളത്തിലെ സിപിഎം വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

സമരത്തിന്റെ വസ്തുതകൾ പ്രചരിപ്പിക്കുകയല്ല അവരുടെ ലക്ഷ്യം... കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളേയും അധിക്ഷേപിക്കാനായാണ് ഈ ചരിത്രസമരത്തെ കേരള സിപിഎം ഉപയോഗിക്കുന്നത്.

കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും നാല് വോട്ടുകൾ കൂടുതല്‍ നേടിയെടുക്കാനുള്ള ഒരു ഉപാധി മാത്രമാണവർക്ക് കർഷകസമരം.

നൂറിൽപ്പരം കർഷകസംഘടനകൾ ഒന്നുചേർന്ന് ചെയ്യുന്ന മഹത്തായ സമരത്തെ പൊളിക്കാനായി കേന്ദ്രസർക്കാരും സംഘപരിവാറും സകല കുതന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നു. അണ്ണാ ഹസാരെയും, കെജരിവാളിനേയും പോലെയുള്ള തുരപ്പൻമാർ മുഖംമൂടിയണിഞ്ഞ് ഇറങ്ങിയിട്ടുണ്ട്.
ഇതൊക്കെ മനസിലാക്കിക്കൊണ്ട് കർഷകസമരത്തിൽ സങ്കുചിത രാഷ്ട്രീയം കളിച്ച് സംഘപരിവാറിന്റെ ചട്ടുകമാകാതെ പ്രവർത്തിക്കാനുള്ള സാമാന്യബോധം കേരളത്തിലെ സിപിഎം കാണിക്കണം.

രാജ്യത്തിന്റെ ജീവനാഡികളായ കർഷകൾ ഉന്നയിക്കുന്ന ; കരിനിയമം റദ്ദാക്കുന്നതുൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങളെല്ലാംതന്നെ മോദിസർക്കാർ അംഗീകരിക്കുംവരെ സമരം തുടരുകതന്നെ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.

അന്നം തരുന്നവരുടെ ആവശ്യങ്ങൾക്കൊപ്പം എന്നും....

അഭിവാദ്യങ്ങള്‍...

No comments: