Saturday 15 July 2017

അധോലോകം അരങ്ങുവാഴുന്ന അഭ്രപാളികള്‍...


നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും,സൂപ്പര്‍ താരവുമായ നടനെ പോലിസ് അറസ്റ്റുചെയ്തു. ഏകദേശം നാലര മാസക്കാലത്തോളം കാത്തിരുന്ന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് പോലിസ് അറെസ്റ്റ്‌ രേഖപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ദിലീപ് എന്ന നടന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. നിയമത്തിന്‍റെ തലനാരിഴകള്‍ കീറിയുള്ള വാദങ്ങള്‍ക്കൊടുവില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

പ്രതിയെന്നു ആരോപിക്കപ്പെട്ട ദിലീപിന്‍റെ സമൂഹത്തിലുള്ള സ്ഥാനവും, സാമൂഹിക രാഷ്ട്രീയ ബന്ധങ്ങളും കേസന്വേഷണത്തെ തടസ്സപ്പെടുത്താം എന്ന് സംശയിച്ച സാഹചര്യത്തില്‍; അതിനെയെല്ലാം മറികടക്കാനും കേസന്വേഷണം ശക്തമായും നിഷ്പക്ഷമായും മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിച്ചത് യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടുംവരെ കേസുമായി മുന്നോട്ടു പോകുവാന്‍   ഇരയാക്കപ്പെട്ട നടി കാണിച്ച മനോധൈര്യവും,  ആര്‍ജ്ജവവുമാണ്. സിനിമാ ലോകത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ ശക്തമായ നിലപാടും കേസന്വേഷണത്തിന്റെ വേഗം കൂട്ടിയെന്നും പറയാം.

അറെസ്റ്റ്‌ ചെയ്യപ്പെട്ടെങ്കിലും നടന്‍ ദിലീപിനെ ന്യായീകരിക്കുന്നവര്‍ ഒട്ടും കുറവല്ലതന്നെ. പക്ഷേ,അവരൊക്കെ മനസ്സിലാക്കേണ്ടുന്ന മറ്റൊരു തലമുണ്ട്. സിനിമാലോകം അടക്കിവാഴുന്ന ദിലീപ് എന്ന നടന്‍റെ മറ്റൊരു മുഖം. സിനിമാതാരങ്ങളുടെ കൂട്ടയ്മയായ അമ്മ എന്ന സംഘടനയുള്‍പ്പടെ സിനിമാലോകത്തെ ഒട്ടുമിക്ക മേഖലകളും കയ്യടക്കി വച്ചിരിക്കുന്ന ഒരു മുതലാളിയുടെ മുഖം. അന്തരിച്ച അതുല്യനടന്‍ തിലകന്‍റെ വാക്കുകള്‍ കടമെടുത്താല്‍ “സിനിമയിലെ മാഫിയ” അതാണ്‌ ദിലീപ്. സിനിമാ മേഖലയില്‍ ദിലീപിനാല്‍  വഴിയാധാരമാക്കപ്പെട്ടവര്‍, അകറ്റി നിര്‍ത്തപ്പെട്ടവര്‍ ഏറെയാണ്‌... അവരുടെയൊക്കെ വാക്കുകള്‍ തള്ളിക്കളയാനാവില്ലതന്നെ.

പക്ഷേ അതൊന്നുമല്ല പ്രതിപാദ്യ വിഷയം... സെലിബ്രിട്ടിയായ ഒരു യുവനടി നടുറോഡില്‍ അപമാനിക്കപ്പെടുമ്പോള്‍ സാധാരണക്കാരായ സ്ത്രീകളുടെ സുരക്ഷ എവിടെയെന്ന ചോദ്യമുയരുന്നു. ഒരു മെഴുകുതിരി കത്തിച്ചു പ്രതിഷേധം നടത്തിയതൊഴിച്ചാല്‍ സിനിമാതാരങ്ങളുടെ സംഘടനപോലും അവര്‍ക്കുവേണ്ടി സംസാരിക്കാനോ, അവരെ പിന്തുനക്കാനോ തുനിഞ്ഞില്ല എന്നത് ഏറെ ഗൌരവത്തോടെ കാണേണ്ട വിഷയമാണ്. 

പ്രതിയെന്നാരോപിക്കപ്പെടുന്ന നടന്റെ അറെസ്റ്റ്‌ ഉണ്ടാകുന്ന സമയംവരെയും അപമാനിക്കപ്പെട്ട നടിയുടെമേല്‍ സിനിമയിലെ പ്രബല സംഘടന പുലര്‍ത്തിയത്‌ കുറ്റകരമായ മൌനം തന്നെയാണ്.

വെള്ളിത്തിരയില്‍ തെറ്റുകള്‍ക്കും അനീതിക്കുമെതിരെ പടവാളെടുക്കുന്ന അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂപ്പര്‍മെഗാ  താരങ്ങള്‍ ഒരു വാക്കുപോലും ആദ്യഘട്ടങ്ങളില്‍ പറഞ്ഞില്ലായെന്നത് ഏറെ വിഷമകരമായ വസ്തുതയാണ്. തന്റെ സഹപ്രവര്‍ത്തകയ്ക്കു നേരേയുണ്ടായ അതിക്രമത്തെക്കുറിച്ച്; സമൂഹത്തിലെ അപചയങ്ങളെക്കുറിച്ചും മറ്റും ദൈവത്തിനുപോലും ബ്ലോഗിലൂടെ കത്തെഴുതുന്ന സൂപ്പര്‍താരത്തിനും ഒന്നും പറയാനുണ്ടായിരുന്നില്ല....!!!!

സിനിമയിലെ രണ്ടാംനിര നടന്മാരുടെ ശക്തമായ നിലപാടുകളെത്തുടര്‍ന്ന് മാത്രമാണ് സൂപ്പര്‍-മെഗാതാരങ്ങള്‍ അവരുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും നിലപാട് വ്യക്തമാക്കിയത്. പ്രിഥ്വിരാജ് ഉള്‍പ്പടെയുള്ള രണ്ടാംനിര നടമാരുടെ നിലപാടുകള്‍ സിനിമാവ്യവസായത്തില്‍ അന്യംനിന്നുപോകാത്ത നേരിന്‍റെയും നെറിയുടെയും ഭാഗമായിക്കാണാം.
സിനിമാതാരങ്ങളുടെ സംഘടനയിലുള്ള ജനപ്രതിനിധികളായ നടന്മാര്‍പോലും മാധ്യമങ്ങള്‍ക്ക് നേരെയും ഭീഷണിയും വെല്ലുവിളികളും കലര്‍ന്ന സ്വരത്തിലാണ് സംസാരിച്ചതും. “ആക്രമിക്കപ്പെട്ട നടിയെയും കുറ്റാരോപിതനായ നടനെയും ഒരേപോലെ പിന്തുണയ്ക്കും” എന്നുള്ള പ്രസ്താവനയും അവര്‍ നടത്തി. അതിലെ ലോജിക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

സമൂഹത്തില്‍ സാമാന്യം നിലയും വിലയുമൊക്കെയുള്ള ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ....

ഭരണ-പ്രതിപക്ഷ നേതാക്കളുമായി അടുത്തബന്ധം ബന്ധം പുലര്‍ത്തുന്ന പ്രതിയുടെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്‌. എങ്കിലും കോടതിയാണ് അവസാനവിധി നിര്‍ണയിക്കേണ്ടത്. അതുവരെ പ്രസ്തുത നടന്‍ പ്രതി മാത്രമാണ്.

ഇതിനിടെ രാഷ്ട്രീയവും-പണവും ഉള്‍പ്പടെയുള്ള സ്വാധീനങ്ങളില്‍പ്പെട്ടു കേസ് തേഞ്ഞുമാഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടത് പോലീസും നിയമവ്യവസ്ഥയുമാണ്.ഏതു വിധേനയും സത്യം പുറത്തുവരണം എന്നാണ് എല്ലാവരെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്.

ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എങ്കില്‍ മാത്രമേ നീതിന്യായ വ്യവസ്ഥയില്‍ സാധാരണക്കാരന് വിശ്വാസമുണ്ടാകൂ.... ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കൂ..... 

ഒപ്പംതന്നെ സിനിമാവ്യവസായത്തില്‍ നിലനില്‍ക്കുന്ന മാഫിയ പ്രവര്‍ത്തനങ്ങളും കാലുവാരലുകളും അവസാനിക്കുമെന്നും, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട്  മുന്‍പുണ്ടായിട്ടുള്ള കൊലപാതകങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഒരു വ്യക്തത വരുമെന്നും പ്രതീക്ഷിക്കാം.  

No comments: