Friday, 23 February 2018

ഫ്രോഡുകളുടെ സ്വന്തം നാട് എന്ന് വിളിക്കാന്‍ തോന്നുന്നു...


മനുഷ്യന്‍... മനനം ചെയ്യാന്‍ കഴിയുന്നവന്‍.. വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവന്‍.... ഇതൊക്കെയാണ് നമ്മളെ ഇതര ജീവിവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തകളൊക്കെത്തന്നെയും ഇതിനു കടകവിരുദ്ധമാണുതാനും.

മനുഷ്യനു മനുഷ്യനോടുള്ള ക്രൂരതയ്ക്ക് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അട്ടപ്പാടിയിലെ സദാചാരവാദികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവെന്ന ആദിവാസിച്ചെറുപ്പക്കാരന്‍.

സമ്പൂര്‍ണ സാക്ഷരരെന്നും സാംസ്കാരിക പ്രബുദ്ധരെന്നും അഭിമാനം കൊള്ളുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്ന് നാമോര്‍ക്കണം. ഉത്തരേന്ത്യയില്‍ കണ്ടുവരുന്നതരം ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ മറ്റൊരുരൂപം.

മര്‍ദ്ദിച്ചവശനാക്കിയശേഷം കൂടെനിന്ന് സെല്ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അഭിനവ സദാചാരപ്രവര്‍ത്തകരുടെ ക്രൂരമനസ്ഥിതി നമുക്ക് കാട്ടിത്തരുന്നു.

വിശപ്പിന്റെ വിളി അതിന്‍റെ പാരമ്യതയിലെത്തിയപ്പോഴാവാം മാനസികാസ്വാസ്ഥ്യമുള്ള ആ ചെറുപ്പക്കാരന്‍ മോഷണത്തിനൊരുമ്പെട്ടത്. അത് ചോദിക്കാനോ മനസിലാക്കാനൊ ഒരുമ്പെടാതെ ശിക്ഷ നടപ്പാക്കുകയായിരുന്നല്ലോ അഭിനവ സദാചാരക്കോടതി......

മോഷണമുതലുകളായി മധുവിന്‍റെ സഞ്ചിയില്‍നിന്നു കണ്ടെടുത്തതോ അല്പം അരി, മല്ലിപ്പൊടി, മുട്ട തുടങ്ങി പരമാവധി ഇരുന്നൂറു രൂപയില്‍ കവിയാത്ത സാധനങ്ങള്‍....


നികുതിദായകരുടെ കോടികള്‍ മോഷ്ടിച്ചുകൊണ്ട് നാടുവിടുന്നവരെ വീരപുരുഷന്മാരായി ആരാധിക്കുന്നു.... ഒരു നേരത്തെ വിശപ്പടക്കാനുള്ള അന്നം മോഷ്ടിച്ചവനെ തല്ലിക്കൊല്ലുന്നു.... സാംസ്കാരിക പ്രബുദ്ധരെന്നു അഭിമാനിക്കുന്ന ഒരു ജനതയുടെ മാനസികാവസ്ഥയോര്‍ത്ത് ലജ്ജ തോന്നുന്നു.

കൊല്ലപ്പെട്ടവന്‍ ആരോരുമില്ലാത്ത ആദിവാസിയായിപ്പോയി.... അവനുവേണ്ടി സംസാരിക്കാന്‍ സമുദായ പ്രമാണിമാരോ രാഷ്ട്രീയ നേതൃത്വങ്ങളോ സാംസ്കാരിക നായകരോ വരില്ല... അവനുവേണ്ടി ഹര്‍ത്താല്‍ നടത്താന്‍ ആളുണ്ടാവില്ല.... അവനുവേണ്ടി ചെറുവിരലനക്കാന്‍പോലും ഒരാളുമുണ്ടാവില്ല.

കൊല്ലപ്പെട്ടുകഴിഞ്ഞപ്പോള്‍ തല്ലിയവന്റെ രാഷ്ട്രീയമന്വേഷിക്കുന്നു ഒരുകൂട്ടര്‍... അത് മുതലാക്കി ആ രാഷ്ട്രീയപ്രസ്ഥാനതിന്റെമേല്‍ പഴിചാരാനൊരു അവസരം. അത് മാത്രമാണ് പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും അഭിമാനംകൊള്ളുന്ന ജനതയുടെ നോട്ടം.

ഇന്റര്‍നെറ്റ് യുഗത്തില്‍ സഹജീവിയോടുള്ള സ്നേഹവും കരുണയും യുവാക്കള്‍ക്ക് നഷ്ടമാകുന്നുവോ??. ചെയ്യുന്നത് ക്രൂരതയാണെന്ന് തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലാതായിരിക്കുന്നുവോ നമ്മുടെ യുവതലമുറക്ക്‌??

ഒരു ഭീകരനെ പിടിച്ചെന്നപോല്‍ മര്‍ദ്ദിച്ചവശനാക്കി അവന്റെ കൂടെനിന്ന് സെല്ഫിയെടുക്കാനും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുവാനും എന്ത് വീരസ്യമാണ് നിങ്ങള്‍ ചെയ്തത്?? കണ്ണുകള്‍ കുഴിഞ്ഞു വയറൊട്ടി എല്ലുന്തിയ ആ മുഷിഞ്ഞ വേഷധാരി ആരായിരുന്നു നിങ്ങളുടെ കണ്ണില്‍???

ചമ്പല്‍ക്കൊള്ളക്കാരെയും വീരപ്പനെയുമൊക്കെ വീരാരാധനയോടെ നോക്കുന്ന കണ്ണുകള്‍ക്ക് വിശപ്പടക്കാനായി അന്നം മോഷ്ടിച്ച ദുര്‍ബലന്‍ മഹാപാതകി... കൊള്ളക്കാരന്‍... കൊല്ലപ്പെടേണ്ടവന്‍.......

അഭിനവ സദാചാരപാലകരെ ലജ്ജ തോന്നുന്നു നിങ്ങളെയോര്‍ത്തു.... സഹതപിക്കുന്നു നിങ്ങളുടെ ദുഷിച്ച മാനസികാവസ്ഥയോട്...  

No comments: