Sunday 4 March 2018

ത്രിപുരയുടെ പാഠം


ത്രിപുര, മേഘാലയ, നാഗാലാന്‍റ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്ഫലം പുറത്തുവന്നു. അധികാരത്തിന്‍റെ പിന്‍ബലത്തിലും, ഇതര പാര്‍ട്ടികളിലെ നേതാക്കളെ  വിലക്കെടുത്തും ബിജെപി അവിടെ വിജയം കൈവരിച്ചുഎന്നുവേണം പറയാന്‍. 

തികച്ചും ജനാധിപത്യപരമായ ഒരു വിജയമാണതെന്ന് ഒരിക്കലും ബിജെപിക്ക് അവകാശപ്പെടുവാന്‍ കഴിയില്ല.. കാരണം കൊണ്ഗ്രെസ്സ്/തൃണമൂല്‍ കൊണ്ഗ്രെസ്സ് തുടങ്ങിയ പാര്‍ട്ടികളില്‍നിന്നും അധികാരമോഹികളായവരെ പ്രലോഭനങ്ങള്‍ നല്‍കി  ചാക്കിട്ടുപിടിച്ചും, വിഘടനവാദികളുമായി സഖ്യത്തിലേര്‍പ്പെട്ടുമാണ് ഇത്ര വലിയ വിജയം അവര്‍ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ സ്വന്തമാക്കിയത്. മേഘാലയയിലെ കുതിരക്കച്ചവടം ഇനി കാണാന്‍ പോകുന്നു... അറുപതു നിയമസഭാ സീറ്റുകളില്‍ ഇരുപത്തിഒന്ന് സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കൊണ്ഗ്രെസ്സിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേവലം രണ്ടെണ്ണം മാത്രമുള്ള ബിജെപി അവിടെ പ്രാദേശിക കക്ഷികളുമായിചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ്. കേന്ദ്രഭരണത്തിന്‍റെ പിന്‍ബലവും അഴിമതിയിലൂടെ സ്വരൂപിച്ച ധനവുമൊക്കെ ബിജെപി പരമാവധി ഉപയോഗിക്കുമെന്നതില്‍  യാതൊരു സംശയവുമില്ല. ഗോവയും മണിപ്പൂരുമൊക്കെ ഉദാഹരണങ്ങള്‍.

ത്രിപുരയിലും നാഗാലാന്റിലും കൊണ്ഗ്രെസ്സിന്റെ സ്ഥിതി അതി ദയനീയമായി മാറി. യഥാക്രമം പത്തും എട്ടും സീറ്റുകളുണ്ടായിരുന്ന കൊണ്ഗ്രെസ്സിനു ഇക്കുറി ഒരൊറ്റ സീറ്റുപോലും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ദയനീയമാണ്. പക്ഷെ സാങ്കെതികമായിപ്പറഞ്ഞു ആശ്വാസം കണ്ടെത്താം. ത്രിപുരയില്‍ പത്ത് എംഎല്‍എ മാര്‍ ഉണ്ടായിരുന്നതില്‍ ഏഴുപേര്‍ തിരഞ്ഞെടുപ്പിന് വളരെമുന്നെതന്നെ തൃണമൂല്‍ വഴി ബിജെപിയിലേക്ക് കുടിയേറി. ഫലത്തില്‍ മൂന്ന് സീറ്റുകളാണ് കൊണ്ഗ്രെസ്സിനു ത്രിപുരയില്‍ ഉണ്ടായിരുന്നത്. കഴിവുറ്റ പ്രാദേശിക നേതൃത്വവും പ്രാദേശിക പാര്‍ട്ടികളുമായുള്ള തിരഞ്ഞെടുപ്പ് നീക്കുപോക്കുകളും ശക്തമായിരുന്നെങ്കില്‍ സ്ഥിതി കുറേക്കൂടി മെച്ചമാക്കാമായിരുന്നു എന്ന് തോന്നുന്നു. സ്വാര്‍ത്ഥതാല്‍പര്യക്കാരായ ഒരുകൂട്ടം നേതാക്കള്‍ മാത്രമായിരുന്നു ത്രിപുരയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നതെന്ന് തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രാദേശികമായി ഏതെങ്കിലും ഒരു പ്രത്യേക നേതാവിനെ ആശ്രയിക്കുക എന്നതിലുപരി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടിയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കായിരിക്കണം കൊണ്ഗ്രെസ്സ്പാര്‍ട്ടി ചുമതലകള്‍ നല്‍കേണ്ടത് എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. 
  
തുടര്‍ച്ചയായി ഇരുപത്തിയഞ്ചുകൊല്ലം ഭരിച്ച സിപിഎം അതിദയനീയമായി ത്രിപുരയില്‍ പരാജയപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.ഇന്ത്യയില്‍ സിപിഎമ്മിന്റെ പ്രസക്തിതന്നെ നഷ്ടപ്പെട്ടുപോയ ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
സിപിഎം അവരുടെ ആശയങ്ങളില്‍നിന്നുതന്നെ വ്യതിചലിച്ച് മണിക്ക് സര്‍ക്കാരിന്‍റെ ലളിതജീവിതമാണ് പ്രചാരണമാക്കിയത്. സത്യത്തില്‍ അത് അവര്‍ക്കുതന്നെ വിനയായി എന്നുവേണം കരുതാന്‍. വിദ്യാഭ്യാസമേഖലയിലും തൊഴില്‍ മേഖലയിലും പരാജയപ്പെട്ട, വികസനം മുരടിച്ച ത്രിപുര സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ ബിജെപിക്ക് വളരെയെളുപ്പത്തില്‍ സാധിച്ചുവെന്നുവേണം കരുതാന്‍. മുഖ്യമന്ത്രിയെപ്പോലെതന്നെ ദരിദ്രമായ ത്രിപുരയെ മാറ്റിയെടുക്കുവാന്‍ പ്രധാനമന്ത്രി മോദിയുള്‍പ്പടെയുള്ള കേന്ദ്രമന്ത്രിസഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും പങ്കെടുത്ത തെരഞ്ഞെടുപ്പു ഉത്സവങ്ങളിലെ മോഹനസുന്ദര വാഗ്ദാനപ്പെരുമഴകള്‍ക്ക് കഴിഞ്ഞു എന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.

എല്ലാറ്റിലുമുപരി സിപിഎമ്മിന്റെ ധാര്‍ഷ്ട്യം, ബിജെപ്പിക്കെതിരെ തങ്ങള്‍ മാത്രമാണ് എതിരാളികള്‍ എന്നുള്ള താന്‍പോരിമ... വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ കൊണ്ഗ്രെസ്സിനോടുള്ള അയിത്തം... മുപ്പത്തിയഞ്ചു വര്‍ഷം ഭരിച്ചു കുളമാക്കിയ ബംഗാളില്‍നിന്നുള്ള നേര്‍ക്കാഴ്ചകള്‍ ഇവയൊക്കെയാണ് ത്രിപുരയില്‍ സിപിഎമ്മിന്റെ അടിവേരറക്കുന്നതിനു കാരണമായത്‌.
കേവലം കേരളസംസ്ഥാനത്ത് മാത്രമുള്ള പ്രാദേശികപാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു... അവരുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന പരിതാപകരമായ അവസ്ഥയിലേക്ക് ചെന്നെത്തിയിരിക്കുന്നു. എന്തിനുമേതിനും കൊണ്ഗ്രെസ്സിനെ കുറ്റംപറയുന്ന രീതി അവസാനിപ്പിക്കാനും, വര്‍ഗീയശക്തികല്‍ക്കെതിരായ മുന്നേറ്റത്തിനു കൊണ്ഗ്രെസ്സിനോപ്പം അണിചേരുവാനുള്ള തീരുമാനമെടുക്കാന്‍ സിപിഎം നേതൃത്വം ആര്‍ജ്ജവം കാണിക്കണം.

വിവേചന ബുദ്ധിയില്ലാത്ത അണികളെ വിഡ്ഢികളാക്കാന്‍വേണ്ടി ചൈനയിലേയും, ക്യൂബയിലേയും, ഉത്തരകൊറിയയിലേയും നിറംപിടിപ്പിച്ച കഥകളും, അര്‍ത്ഥമില്ലാത്ത വാഗ്ധോരണികളും പ്രസ്താവനകളും നടത്തി വൃഥാ സമയംകളയാതെ ഇന്ത്യയിലേക്ക്‌ നോക്കാന്‍ സിപിഎം നേതാക്കള്‍ തയാറാവണം.

അപചയം സംഭവിച്ചുവെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുമുള്ള പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയെ എതിരിടാന്‍ ശേഷിയുള്ളത് കൊണ്ഗ്രെസിനു മാത്രമാണ്. അതുകൊണ്ടുതന്നെ കൊണ്ഗ്രെസ്സ് ദുര്‍ബലമായ ഇടങ്ങളില്‍ കൊണ്ഗ്രെസ്സിനെ പിന്തുണയ്ക്കുക മാത്രമാണ് നിലനില്‍പ്പിനു വേണ്ടിയെങ്കിലും സിപിഎമ്മിനു മുന്നിലുള്ള ഏക പോംവഴി..

No comments: